നേര്‍ക്കാഴ്ച്ച
സ്വാശ്രയം ; എത്ര മനോഹരമായ പദം !
വിദ്യാഭ്യാസത്തിന്റെ
കേരള മോഡല്‍ ഏറെ ചര്‍ച്ചചെയ്യപ്പെട്ട
ഒന്നാണ്. രാജ്യത്തിനൊന്നാകെ
അഭിമാനം കൊണ്ടുവന്നുകൊണ്ട്
നൂറു ശതമാനം സാക്ഷരത നേടുവാനും
നമുക്കായി.
ചലനങ്ങളുണ്ടാക്കിയ
ഉന്നത വിദ്യാഭ്യാസം കവികളും
സാഹിത്യശ്രേഷ്ഠന്‍മാരുമായ
ഗുരുക്കന്‍മാരെക്കൊണ്ട്
സമ്പന്നവും അദ്വിതീയവുമായി.
സര്‍ക്കാറിന്
ചെയ്യാന്‍ പറ്റാതിരുന്ന
കാര്യങ്ങള്‍ സ്വകാര്യമേഖലയില്‍
ഏര്‍പ്പെടുത്തിക്കൊണ്ട്
എയിഡഡ് മേഖലയും ഉയര്‍ന്നു
നിന്നു.
പ്രൊഫഷണല്‍
വിദ്യാഭ്യാസരംഗം ശുഷ്കമായിത്തന്നെ
തുടര്‍ന്നു. ഉയര്‍ന്ന
വിജയം നേടി എത്തുന്നവരെപ്പോലും
ഉള്‍ക്കൊള്ളാന്‍ കേറളത്തിലെ
സര്‍ക്കാര്‍ മെഡിക്കല്‍
കോളേജുകള്‍ക്കും എഞ്ചിനീയറിംഗ്
കോളേജുകള്‍ക്കും ആയില്ല.
മാര്‍ക്ക്
നേടി പാസ്സായവരില്‍ നല്ലൊരു
ശതമാനം അയല്‍ സംസ്ഥാനങ്ങളിലെ
സ്വാശ്രകോളേജുകളില്‍ കാശുമുടക്കി
പ്രവേശനം നേടി.
കേരളത്തില്‍
അത്തരം സംവിധാനമുണ്ടായിരുന്നെങ്കില്‍
ആ പണമത്രയും കേരളത്തില്‍
തന്നെ ചെലവഴിക്കപ്പെടുമായിരുന്നു
എന്നും വര്‍ഷങ്ങളോളം മനോരമ
തുടങ്ങിയ പത്രങ്ങള്‍ പരമ്പര
പ്രസിദ്ധീകരിച്ച് കളിക്കളമൊരുക്കി.
ബിരുദാനന്തര
തലങ്ങളില്‍ വരെ പരീക്ഷിച്ച്
വിജയിച്ച എയിഡഡ് രീതി മേല്‍പ്പറഞ്ഞ
മേഖലകളില്‍ പരീക്ഷിക്കാന്‍
നിര്‍ഭാഗ്യവശാല്‍
നീക്കമൊന്നുമുണ്ടായതുമില്ല.
എയിഡഡ്
മേഖലയോടുള്ള അന്ധമായ വിരോധം
തന്നെയാണ് കാരണം.
സര്‍ക്കാറിന്
ശമ്പളം കൊടുക്കുന്ന ചുമതല
മാത്രമേ ഉണ്ടായിരുന്നുള്ളു.
മറ്റ് അടിസ്ഥാന
സൗകര്യങ്ങള്‍ ഒരുക്കേണ്ട
ഭീമമായ ബാദ്ധ്യത ഉണ്ടാവിലായിരുന്നു.
ഏതായാലും
സ്വാശ്രകോളേജുകള്‍ക്കുവേണ്ടിയുള്ള
മുറവിളിക്ക് ഫലമുണ്ടായി.
ശമ്പളവും
വേണ്ട അടിസ്ഥാന സൗകര്യവും
വേണ്ട, നടത്താനുള്ള
അനുമതി മാത്രം മതി എന്ന
രീതിയില്‍ ധാരാളം പേര്‍
മുന്നോട്ടുവന്നു.
അന്നേരം
സര്‍ക്കാരിന് രണ്ട്
സ്വാശ്രകോളേജുകല്‍ സമം ഒരു
ഗവണ്‍മെന്റ് കോളേജ് എന്ന
സമവാക്യമുയര്‍ത്തി ജനപിന്തുണ
നേടാന്‍ ശ്രമം നടത്തി.
അതിനെച്ചൊല്ലിയുള്ള
തര്‍ക്കങ്ങള്‍ ഇക്കാലമത്രയും
കഴിഞ്ഞിട്ടുമില്ല.
ന്യൂനപക്ഷ
കാര്‍ഡും ജാതി മത വര്‍ഗീയ
കാര്‍ഡുകളും എല്ലാമിറക്കി
മാനേജുമെന്റ് കളി തുടരുകയാണ്.
വേണ്ടത്ര
അടിസ്ഥാന സൗകര്യവും തൃപ്തികരമായ
പ്രകടനവും ഉറപ്പാക്കാത്ത
കോളേജുകളെ വിലക്കുമെന്ന
ഭീഷണിയുമായി ദിനം തോറും
പ്രസ്താവനയിറങ്ങുന്നുണ്ട്.
ചുരുക്കത്തില്‍
കുടം തുറന്നുവിട്ട
സ്വാശ്രയഭൂതത്തിന്റെ മുന്നില്‍
സര്‍ക്കാര്‍ പകച്ചുനില്‍ക്കുകതന്നെയാണ്.
എയ്‍ഡഡ്
മേഖലയിലായിരുന്നു കോളേജുകളെങ്കില്‍
സര്‍ക്കാറിന് കുറച്ചുകൂടി
നിയന്ത്രണമുണ്ടാകുമായിരുന്നു.
ഏതുവിധത്തിലും
മക്കളെ എഞ്ചിനീയറോ ഡോക് ടറോ
ആക്കുമെന്ന് ഉറപ്പിച്ച
രക്ഷിതാക്കള്‍
ഗാന്ധിമുദ്ര കുട്ടിച്ചാക്കിലാക്കി
കോളേജുപടിക്കല്‍
കാത്തുകെട്ടിക്കിടക്കാന്‍
തുടങ്ങി. അപ്പോഴും
എന്‍ട്രന്‍സ് എന്ന കടമ്പ
ബാക്കി കടന്നു.
പരീക്ഷ
എഴുതുകയേ വേണ്ട പ്രവേശനപരീക്ഷ
പാസ്സാക്കിത്തരാം എന്നു
പറയാനും അതിന് വേറെ പണം
നല്‍കാനും ആളുണ്ടായി.
വലിയ ലേലം
വിളിയാണ് പ്രവേശനത്തിന്
നടക്കുന്നത്.
വളക്കൂറുള്ള
ഈ മണ്ണില്‍ ഏജന്റ് മാര്‍
വേരുറപ്പിച്ചു.
പാലാ,
തൃശ്ശൂര്‍
തുടങ്ങി, നാട്ടില്‍
മുളച്ചുപൊന്തിയ എണ്ണമറ്റ
കോച്ചിംഗ് സെന്ററുകളില്‍
പഠിക്കുന്ന മുഴുവന്‍ പേരേയും
ഉന്നം വച്ചാണ് കങ്കാണിമാര്‍
പ്രവര്‍ത്തിച്ചത്.
അതിനിടെ
ചില ഡീംഡ് യൂണിവേഴ്സിറ്റിക്കാര്‍
തങ്ങള്‍ക്ക് തോന്നിയ പരീക്ഷാഫീസ്
നിശ്ചയിച്ച് തങ്ങള്‍ക്ക്
തോന്നിയ തരത്തില്‍ ഒട്ടും
സുതാര്യമല്ലാത്ത പരീക്ഷ /
പ്രവേശന
നടപടികളുമായി അരങ്ങുവാണു.
പ്രവേശനപ്പരീക്ഷ
മഹാശ്ചര്യം ! നമുക്കും
കിട്ടണം പണം !!
എന്നമട്ടില്‍
അപേക്ഷിക്കുന്നവരോട്
അന്യായമായ തുക ഫീസ് വാങ്ങി
ചൂഷണത്തിന് തങ്ങള്‍ പിറകിലല്ല
എന്ന് സര്‍ക്കാരും തെളിയിച്ചു.
പലപ്രസിദ്ധങ്ങളായ
സ്ഥാപനങ്ങളിലും ആവശ്യക്കാര്‍
നേരിട്ടെത്തിയാല്‍ സീറ്റില്ല
എന്ന മറുപടിയാണ് ലഭിക്കുക.
അതേ സമയം
ഏജന്റ്മാരോട് ബന്ധപ്പെട്ടാല്‍
അവിടെയൊക്കെ ഇഷ്ടം പോലെ
സീറ്റും കാണും.
നേരിട്ടുള്ള
അന്വേഷണത്തില്‍ സീറ്റുണ്ടെങ്കില്‍ത്തന്നെ
കുറഞ്ഞ തുക മതി ഏജന്റ് മുഖേന
പോവുമ്പോള്‍.
പിടിപാടുള്ള
ഏജന്റുമാര്‍ പ്രാപ്തിക്കനുസരിച്ച്
പല കോളേജുകളിലായി പത്തോ നൂറോ
സീറ്റുകള്‍ വര്‍ഷങ്ങള്‍ക്കുമുന്‍പേ
വാങ്ങിയിടുകയാണ്.
അവ തരം പോലെ,
ആവശ്യക്കാരന്റെ
കോശസ്ഥിതിയും സമ്മര്‍ദ്ദവും
അനുസരിച്ച് കൂടിയ വിലയ്ക്കു
വില്‍ക്കുന്നു.
ഇടപാടുകാരുടെ
എണ്ണം കുറയുമ്പോള്‍ റിസ്ക്
ഫാക്ടറും കുറയുമല്ലോ!
മാത്രമല്ല
അഡ്മിഷന്‍ സംബന്ധിച്ച
അന്വേഷണങ്ങള്‍ക്ക് മറുപടി
പറയാനായി മാനേജ്മെന്റ് ശമ്പളം
കൊടുത്ത് നിര്‍ത്തിയിരിക്കുന്ന
ഉദ്യോഗസ്ഥനുമായും കങ്കാണിമാര്‍
ബന്ധം സ്ഥാപിക്കാറുണ്ട്.
സീറ്റില്ല
എന്ന് പറയുന്നതിന് പ്രതിഫലമായി
തങ്ങളുടെ കമ്മീണനില്‍ നിന്ന്
ഒരു തുക ഏജന്റ്മാര്‍ നല്‍കും.
പ്രൊഫഷണല്‍
കോളേജ് പ്രവേശനത്തിന്റെ
കോഴയ്ക്ക് അങ്ങനെ നിശ്ചിത
റേറ്റ് ഒന്നുമില്ല.
പ്രവേശനപ്പരീക്ഷക്കുമുന്പ്
ഉള്ള തുകയേക്കാള്‍ അഞ്ചോ
പത്തോ (ലക്ഷം)കൂടുതലാവും
റാങ്ക് ലിസ്റ്റ് വന്നാല്‍.
കഴിഞ്ഞ
വര്‍ഷം മലപ്പുറത്തെ ഒരു
മെഡിക്കല്‍ കോളേജില്‍
നേരിട്ടന്വേഷിച്ചപ്പോള്‍
60 ലക്ഷമായിരുന്നു
ആവശ്യപ്പെട്ടത്.
ഒടുവില്‍
എങ്ങനേയോ ഒഴിവുവന്ന ഒരു
സീറ്റിലേക്ക് ഒരേജന്റ് മൂന്നു
ദിവസം അടുപ്പിച്ച് നിലവിളിച്ചുകൊണ്ട്
പരസ്യം ചെയ്തു.
നാലാം ദിവസം
35 ലക്ഷം
മതി എന്നും പരസ്യം കണ്ടു.
ഏജന്റിനു
ഒരു സീറ്റില്‍ നിന്ന് ലഭിക്കുന്ന
തുകയെപ്പറ്റി ഒരേകദേശ ധാരണ
കിട്ടുന്നില്ലേ ?
ഒന്നോ രണ്ടോ
സീറ്റുമാത്രം വാങ്ങിയിടുന്ന
പരല്‍മീനുകളും കോളേജ് ഒന്നാകെ
വിഴുങ്ങുന്ന തിമിംഗിലങ്ങളും
പുളച്ചുനടക്കുന്ന വന്‍കടലാണ്
സ്വാശ്രയമേഖല.
അങ്ങനെ
ഏതെങ്കിലും വിധത്തില്‍
സീറ്റുവാങ്ങി കോളേജില്‍
ചേരുന്ന കുട്ടികളെ കാത്ത്
പല തട്ടിപ്പുകളും ഒളിഞ്ഞിരിപ്പുണ്ട്.
ഹോസ്ററല്‍
ഫീസ്, ലൈബ്രറി
ഫീസ് എന്നിങ്ങനെയൊക്കെ
ഓമനപ്പേരിട്ട് വന്‍ തുകയാണ്
കോളേജുകള്‍ ഈടാക്കുക.
അസ്ഥിക്കൂടവും
പല്ലും ഒക്കെ കാശുകൊടുത്തു
തന്നെ വാങ്ങണം.
മോശപ്പെട്ട
താമസ സൗകര്യും,
വൃത്തിഹീനമായ
ഭക്ഷണം എന്നിവയെപ്പറ്റി
പരാതിപ്പെടുന്നവര്‍ക്ക്
ഇന്റേണല്‍ മാര്‍ക്ക്
കുറയുമെന്നതില്‍ സംശയം വേണ്ട.
അതുപേടിച്ച്
ഏറ്റവും മോശപ്പെട്ട ഏതവസ്ഥയും
കുട്ടികള്‍ സഹിക്കും.
മാനാഭിമാനം
വരെ പണയത്തിലാണ്.
'സാധുജനങ്ങളുടെ
ഉന്നമനത്തിനായി'
സംഘനകളും
ട്രസ്റ്റുകളും രൂപീകരിച്ച്
LKG യും
UKG യും
തൊട്ടുള്ള ക്ലാസ്സുകളില്‍
വന്‍തുക ഫീസും ഡൊണേഷനും വാങ്ങി
വിദ്യാഭ്യാസസ്ഥാപനങ്ങള്‍
നടത്തിപ്പോന്നതുമാത്രമായിരുന്നു
അധിക സ്വാശ്രയക്കാരുടേയും
മുന്‍പരിചയം. സംഗതി
ലാഭമുള്ള ഏര്‍പ്പാടാണെന്നറിയുവാന്‍
അത് ധാരാളം മതിയല്ലോ !
അങ്ങനെ
തട്ടിക്കൂട്ട് കോളേജുകളില്‍
പഠനം കുട്ടിയുടെ മാത്രം
ചുമതലയാണ്. ധാരാളം
രോഗികളെ കണ്ടും വിവിധ രോഗങ്ങള്‍
പ്രഗത്ഭരായ ഡോക്ടര്‍മാര്‍
ചികിത്സിക്കുന്നതു കണ്ടറിഞ്ഞും
ലഭിക്കുന്ന പ്രായോഗിക ജ്ഞാനം
അവിടങ്ങളില്‍ നിന്ന്
പ്രതീക്ഷിക്കരുത്.
പലയിടത്തും
ചികിത്സിക്കാനറിയുന്ന
ഡോക്ടര്‍മാര്‍ ഇല്ല എന്നത്
വാസ്തവം മാത്രം.
അതുകൊണ്ടുതന്നെ
സ്വന്തം ജീവന്‍ പണയപ്പെടുത്തി
ആരും അവിടങ്ങളില്‍
ചികിത്സക്കെത്താറുമില്ല.
ചിലയിടങ്ങളില്‍
പഠിതാവ് ഊരുതെണ്ടി രോഗികളെ
ആവാഹിച്ചു കൊണ്ടവരുന്ന
ആഭിചാരവും പതിവുണ്ട്.
സ്വന്തം
സുഹൃത്തുക്കളോ അടുത്ത ബന്ധുക്കളോ
ഒക്കെയാകും ഈ രോഗികള്‍.
കോളേജുകളുടെ
നിലവാരം വിലയിരുത്താനെത്തുന്ന
ഏതെങ്കിലും കമ്മീഷനോ മറ്റോ
എത്തുമ്പോഴാണ് ഈ തമാശകളൊക്കെ
അരങ്ങേറുന്നത്.
മറ്റാരേയും
കിട്ടിയില്ലെങ്കില്‍ ഒന്നാം
വര്‍ഷക്കാരെ യൂണിഫോമിടാതെ
രോഗികളായി അണി നിരത്തും.
ഇതൊക്കെ
പ്രായോഗിക പരിചയത്തിന്റെ
കഥ. തിയറി
ക്ലാസ്സുകളുടെ കാര്യം അതീവ
സങ്കടകരമാണ്.
സങ്കീര്‍ണമായ
പാഠഭാഗങ്ങള്‍ രണ്ടാം വര്‍ഷക്കാരോ
മൂന്നാം വര്‍ഷക്കാരോ താഴത്തെ
ക്ലാസ്സുകളില്‍ പഠിപ്പിക്കുന്നു.
സംശയം
ചോദിക്കലോ ചര്‍ച്ചയോ ഒന്നും
ഇല്ല. കുട്ടി
അതുവരെ കേള്‍ക്കാത്ത തെറികളൊക്കെ
ഒന്നോ
രണ്ടോ മാസം കൊണ്ട് സ്വന്തം
അധ്യാപകര്‍ പറഞ്ഞ് കേട്ടിരിക്കും.
സമൂഹം
ഉന്നതരായി അവരോധിച്ചിരിക്കുന്ന
ഭിഷഗ്വരന്‍മാരാണ് ഈ വിധത്തില്‍
പെരുമാറുന്നത് എന്ന്
നമ്മളോര്‍ക്കണം.
കടുത്ത
മാനസിക പീഠനമാണ് പുറം ലോകമറിയാതെ
കുട്ടികള്‍ അനുഭവിക്കുന്നത്.
പഠനം
കഴിഞ്ഞെത്തുന്ന കുട്ടികള്‍
സാമൂഹിക പ്രതിബദ്ധത
ഒട്ടുമില്ലാത്തവരായി
തീരുന്നതില്‍ അത്ഭുതമില്ല.
ഒരു വലിയ
വിഭാഗം മയക്കുമരുന്നിനും
മദ്യത്തിനും അടിമകളാവുന്നു.
LKG മുതല്‍
ഒരുക്ലാസ്സിലും മര്യാദക്ക്
ഇരുന്ന് ഒരു പാഠവും പഠിക്കാത്തവരും
കാശിന്റെ ബലത്തില്‍ ഈ പ്രൊഫഷണല്‍
ഫാക്ടറികളില്‍ എത്തിപ്പെടുന്നുണ്ട്.
കാശ് മാത്രമാണ്
അവരുടെ യോഗ്യത.
ഒരാള്‍ SSLC
ക്ക്
പരാജയപ്പെടുക അത്ര എളുപ്പമല്ല.
പാസ്സായാല്‍
പണം നല്‍കിയാല്‍ പ്ളസ് ടു
വിന് സീറ്റുകിട്ടും.
പ്രവേശനപ്പരീക്ഷ
എഴുതി കാശും കൊടുത്ത് പ്രൊഫഷണല്‍
കോഴ്സിന് അഡ്മിഷന്‍ വാങ്ങാനുള്ള
അവസരവുമുണ്ട്.
ആവശ്വത്തിനും
അനാവശ്യത്തിനും ഇഷ്ടം പോലെ
പണവും കൂടിയാവുമ്പോള്‍ എന്തും
ചെയ്യാനറയ്ക്കാത്തവരായി
ഇക്കൂട്ടര്‍ മാറുന്നുണ്ട്.
ജൂനിയര്‍
വിദ്യാര്‍ത്ഥികളെ കൊണ്ട്
വായ മുറിയാതെ ബ്ലേഡ്
നക്കിയെടുപ്പിച്ചും അവരുടെ
ദേഹത്ത് നിര്‍ബാധം ബ്ലേഡുകൊണ്ട്
ചിത്രപ്പണി നടത്തിയും ,
തന്റെ വികല
ലൈംഗികദാഹങ്ങള്‍ തീര്‍ക്കാന്‍
അവരെ ഉപയോഗിച്ചും,
ക്ലോസറ്റ്
നാവുകൊണ്ട് തുടപ്പിച്ചും
റാഗിംഗ് എന്ന തോന്ന്യാസം
കോളേജുകളില്‍ നടക്കുന്നത്
ഇവരുടെ പിന്‍ബലത്തിലാണ്.
അവര്‍ക്കൊപ്പമാണ്
പലപ്പോഴും അധികാരികളും
നില്‍ക്കുക. മക്കളുടെ
ഇമ്മാതിരിയുള്ള തോന്ന്യാസങ്ങളൊക്കെ
പൂത്ത പണമിട്ട് മൂടുന്ന
തന്തമാരും കൈകോര്‍ക്കുമ്പോള്‍
ചിത്രം പൂര്‍ണമാവുന്നു.
കടുത്ത
സിലബസ് തലയിലാവുമ്പോഴാണ്
പലര്‍ക്കും വന്ന വഴിയുടെ
വിഢ്ഢിത്തം മനസ്സിലാവുക.
ചിലര്‍
അഞ്ചുകൊല്ലത്തെ
കോഴ്സ് ഏഴും എട്ടും വര്‍ഷമെടുത്ത്
പൂര്‍ത്തിയാക്കുന്നു.
വലിയ ഒരുവിഭാഗം
കൂട്ടത്തോല്‍വിയുടെ കനം
കൂട്ടുന്നു. ഒരു
ഭാഷയും സ്വായത്തമാക്കാത്തവരെ
എങ്ങനെ പഠിപ്പിക്കുമെന്ന്
അദ്ധ്യാപകര്‍ക്കും അറിയില്ല.
ഇപ്പറഞ്ഞതൊക്കെ
കേരളത്തില്‍ മാത്രമല്ല.
കൂടുതല്‍
ഭീതിതമായ തോതില്‍ അയല്‍
സംസ്ഥാനങ്ങളില്‍ ഇതൊക്കെ
നടക്കുന്നു.
അതിനെക്കുറിച്ച്
വഴിയെ.
സുഖദന്‍
താനൂര്‍
sukhadan@gmail.com