Tuesday, June 11, 2013



മൂന്നിയൂരിലെ കോഴിവെട്ടും നാട്ടിലെ കോഴിക്കടകളും


പൂവനും പിടയും തമ്മിലുള്ള സംഭാഷണം.

"എന്തായി പോകാനാണ് ആഗ്രഹം ?”
"നല്ല നെല്ലുത്തരിച്ചോറിന്റെ കൂടെ ബട്ടര്‍ ചിക്കനായിട്ട്.”

വികെ എന്‍.

മലപ്പുറം ജില്ലയിലെ മൂന്നിയൂരില്‍ എത്രയോ കാലമായി നടന്നു വരുന്ന കോഴിക്കളിയാട്ടം പ്രസിദ്ധമാണ്. കൃഷി ഉപജീവനമാക്കിയ സാധാരണക്കാരാണ് അവിടെയെത്തുന്നവരില്‍ തൊണ്ണൂറു ശതമാനവും. വിത്തും , മറ്റു നടീല്‍ വസ്തുക്കളും, മലക്കറികളും ,ചേറ്റില്‍പ്പുളയുന്ന ജീവനുള്ള മത്സ്യങ്ങളും, നാട്ടുകോഴികളും എണ്ണമില്ലാതെ വിറ്റഴിയുന്ന വലിയ ചന്തകൂടിയാണത്. സമൂഹത്തിന്റെ താഴേക്കി‌ടയിലുള്ളവര്‍ എന്ന് മറ്റുള്ളോര്‍ ആക്ഷേപിക്കുന്ന കൂട്ടര്‍ പൊയ് ക്കുതിരകെട്ടി ആഹ്ളാദ നൃത്തം ചെയ്ത് ഉത്സവത്തിനെത്തുന്നു. മദ്യവും മാംസവും ഇഷ്ടംപോലെ അകത്താക്കുന്ന ഈ മക്കളുടെ ദൈവങ്ങള്‍ സസ്യഭുക്കുകളോ ബ്രാഹ്മണാചാരപ്രകാരമുള്ള സാത്വിക പൂജകളാല്‍ പ്രസാദിക്കുന്നവരോ അല്ല.

ഇത്തവണ മൂന്നിയൂരിലെ കോഴിക്കളിയാട്ടത്തിന് ഹൈക്കോടതിയുടെ വിലക്കുണ്ടായിരുന്നു. അവിടെ കോഴിവെട്ട് നടക്കുന്നില്ല എന്ന് പോലീസ് ഉറപ്പുവരുത്തണമെന്നാണ് കോടതി കല്പിച്ചത്. പൊതുസ്ഥലത്ത് പുകവലിക്കരുത് എന്നും മൂത്ര വിസര്‍ജനം നടത്തരുത് എന്നൊക്കെത്തുടങ്ങി ഒരുപാട് കല്പനകളുണ്ടല്ലോ കോടതിവക. എന്നിട്ടാരും പുകവലിക്കാറില്ലേ ? തരം കിട്ടിയാല്‍ ഇരുന്നും അല്ലെങ്കില്‍ നിന്നും മതിലിനോ പൊന്തക്കാടിനോ മറഞ്ഞും വെള്ളം കിട്ടിയിട്ടില്ലെങ്കില്‍ കല്ലോ മണ്ണോ കൊണ്ട് ശൗചിച്ചും എമ്പാടും 'പാത്തു'ന്നതിന് സമൂഹത്തിന്റെ വിലക്ക് ആണായിപ്പിറന്നവര്‍ക്കാര്‍ക്കുമില്ല. ഈ ഉത്തരവിനെയും ജനം അങ്ങനെ മാത്രമെ കണ്ടുള്ളു. പതിവുപോലെ കോഴിവെട്ടു നടന്നു. കണ്ടാലറിയുന്ന അഞ്ഞൂറുപേര്‍ക്കെതിരെ കേസെടുത്ത് പോലീസ് തലയൂരുകയും ചെയ്തു. ഒരു സമൂഹം വിശ്വാസത്തിന്റെ ഭാഗമായി ചിരകാലമായി നടത്തിവരുന്ന ആചാരങ്ങള്‍ തടയാനാവില്ല എന്ന വാദമുയര്‍ത്തി സംഘടനകളും രംഗത്തെത്തി.

ആചാരപരമായ വെട്ടിനു വിധേയമായ കോഴികളുടെ മാംസം എന്തു ചെയ്തു എന്നന്വേഷിക്കുന്നത് നന്നായിരിക്കും. മനുഷ്യദൃഷ്ടിക്കു ഗോചരമായ വിധത്തില്‍ ദൈവങ്ങളാരും അത് ഭക്ഷിച്ചിട്ടില്ല. ഭക്ഷിച്ചത് വെട്ടിയവര്‍തന്നെയാണ്. ദൈവത്തിന്റെ പേരില്‍ മനുഷ്യര്‍ അതത്രയും തിന്നു. ഇന്ത്യയിലെവിടെയും ഒരാള്‍ക്ക് കോഴിയേയോ താറാവിനേയോ ആടിനേയോ പന്നിയേയോ മുയലിനേയോ പോത്തിനേയോ വെട്ടിത്തിന്നുതനിന് നിയമ തടസ്സമില്ല. 'വിശുദ്ധപശുക്കളേ'യും കൊന്നു തിന്നുന്നു. ഒട്ടകത്തിനേയും ഒട്ടകപ്പക്ഷിയേയും എമുവിനേയും ഏണി വച്ചുകയറി കഴുത്തുവെട്ടി അകത്താക്കും ! അവയുടെ മാംസം വില്‍ക്കുന്നതിനും തടസ്സമില്ല. മൂന്നിയൂരില്‍ മാത്രമല്ല, നാട്ടിലെമ്പാടും ചെറുതും വലുതുമായ കോഴിക്കടകളുണ്ട്. രാപകല്‍ ഭേദമെന്യേ അവിടങ്ങളില്‍ കോഴിവെട്ടു തന്നെയാണ് നടക്കുന്നത്. മൂന്നിയൂര്‍ ക്ഷേത്രത്തിലെ കോഴിവെട്ടും ഇതും തമ്മില്‍ എന്താണ് വ്യത്യാസം ? രണ്ടിടത്തും ജീവന്‍ തന്നെയാണ് പൊലിയുന്നത്.വെറുതേ കോഴിയെ പിടിച്ചു തിന്നുത് ശരിയും , തങ്ങള്‍ വിശ്വസിക്കുന്ന ദൈവത്തിന് അര്‍പ്പിച്ച ശേഷം ഭക്ഷിക്കുന്നത് തെറ്റും എന്ന നിലപാടിന്റെ യുക്തിയെന്താണ് ?

വിശ്വാസിയായ മുസ്ലീമിന് "ബിസ്മി' ചൊല്ലാതെ ( അല്ലാഹുവിന്റെ നാമത്തിലല്ലാതെ ) കൊല്ലപ്പെടുന്ന ജീവികള്‍ ആഹാര്യ യോഗ്യമല്ല എന്നാണ് എന്റെ അറിവ്. അതായത് ഭക്ഷിക്കാന്‍ വേണ്ട് നടത്തുന്ന ഓരോ മൃഗബലിയും ആചാരപരമായിത്തന്നെ വേണം നടത്തുക.ബലിപെരുന്നാളിന് കാളയും പോത്തുമൊക്ക ആചാരത്തിന്റെ പേരില്‍ത്തന്നെയല്ലേ കഴുത്തറക്കപ്പെടുന്നത് ? കൂട്ടമായി , പരസ്യമായി ആരാധനാലയങ്ങളുടെ സമീപത്തുവച്ചുതന്നെ, കൊല്ലപ്പെടുന്ന മൃഗങ്ങളുടെ ഇറച്ചി വാരിക്കൊടുക്കുന്ന പതിവുമുണ്ട്. ഓരോ വിശ്വാസിയും തന്റെ ധനസ്ഥിതിക്കനുസരിച്ച് ഇറച്ചി വാരിക്കൊടുക്കുന്നത് ധര്‍മമായി കരുതുന്നു. അതെന്തേ ആരും നിരോധിക്കാത്തത്? നാല്‍ക്കാലികളുടെ ചോരയില്‍ കുളിച്ച ബലിപെരുന്നാള്‍ ത്യാഗത്തിന്റെ സന്ദേശം പരത്തുന്ന പൂണ്യദിനവും കോഴിക്കളിയാട്ടം നിരോധിക്കപ്പെടേണ്ട ദുരാചാരമായും മാറുന്നത് ഏത് അളവുകോലുകൊണ്ടളക്കുമ്പോഴാണ് ? സഹജീവീസ്നേഹത്തിന്റെ പേരിലാണെങ്കില്‍ രണ്ടും തെറ്റാണ്. ദൈവത്തിന് മൃഗത്തെ അര്‍പ്പിക്കുന്ന മന്ത്രം പ്രാചീന ഭാഷയിലാവുമ്പോള്‍ നിഷിദ്ധം, അറബിയിലാണെങ്കില്‍ കേമം എന്നാവുമോ ? ക്ഷേത്രങ്ങളോടനുബന്ധിച്ച് വെട്ടുമ്പോള്‍ അധികം നോവുമോ കോഴികള്‍ക്ക് ? ഇങ്ങനെ ഒട്ടേറെ ചോദ്യങ്ങള്‍ ഉയരുന്നത് സ്വാഭാവികം.

തങ്ങള്‍ ഭക്ഷിക്കുന്നതൊക്കെ തങ്ങളുടെ ദൈവങ്ങള്‍ക്കും നല്‍കണമെന്ന ലളിതയുക്തിയാണ് കോഴിക്കളിയാട്ടത്തിന്റേത്. അത് തെറ്റാണെന്നു പറയാന്‍ എന്തുണ്ട് ന്യായം ? മാനിറച്ചി നേദിച്ച കാട്ടാളനില്‍ പരമശിവന്‍ പ്രസാദിച്ച കഥ ബ്രാഹ്മണര്‍ തന്നെ പ്രചരിപ്പിക്കുന്നുണ്ടല്ലോ ? മാംസവും മദ്യവും ഉപയോഗിക്കന്നവരുടെ ദൈവങ്ങള്‍ക്ക് അതൊക്കെ നിവേദ്യമാക്കുന്ന പതിവ് മൂന്നിയൂരില്‍ മാത്രമല്ല ഉള്ളത്. കേരളത്തിലെ പഴയ തറവാടുകളില്‍ ( അമ്പലവാസികളുടെ അല്ല ) വര്‍ഷത്തില്‍ ഒരു ദിവസം ഗുളികന്‍, ചൊവ്വ, ദണ്ഡന്‍, എന്നിങ്ങനെയുള്ള ചില ദേവകള്‍ക്ക് കോഴിയറവ് പതിവുണ്ട്. കോഴിക്കോട്ടെ വളയനാട് കാവിനോട് ചുറ്റിപ്പറ്റി ജീവിക്കുന്ന ഇളയതുമാരും തങ്ങളുടെ വസതികളില്‍ കോഴിയും മദ്യവും നേദിക്കുന്ന പൂജകള്‍ ആവശ്യാനുസരണം നടത്തിക്കൊടുക്കാറുണ്ട്. ഇതൊക്കെ കോടതി ഉത്തരവുകൊണ്ട് നിരോധിക്കാനാവും എന്ന് കരുതുന്നവര്‍ ശുംഭന്‍മാര്‍ തന്നെ.

ആധുനിക സമൂഹം മൃഗ/പക്ഷിബലി ദുരാചാരമായാണ് കരുതിപ്പോരുന്നത്. എല്ലാ ജീവികള്‍ക്കും ഭൂ
മിയില്‍ തുല്യ അവകാശമാണെന്ന വിശാലമായ കാഴ്ചപ്പാടിന്റെ ഭാഗമായാണ് ആ നിലപാട്. ഏതെങ്കിലും ഒരു ജീവി വര്‍ഗം മറ്റൊന്നിന്റെ മേല്‍ ആധിപത്യം നേടുന്നത് ശരിയല്ല എന്നും നിലപാടുണ്ട്. ഒന്നിന്റെ സുഖത്തിനായി മറ്റൊരു ജീവന്‍ ബലി കഴിക്കുന്നത് അംഗീകരിക്കുവാന്‍ സമുഹത്തിന്റെ സത്വസംഹിതകള്‍ക്ക് കഴിയില്ല.എന്നു കരുതി മാംസാഹാരം നിരോധിക്കാനാവുമോ ?കൊന്നു തിന്നാന്‍ വേണ്ടി മാത്രം പക്ഷികളേയും മൃഗങ്ങളേയും പരിപാലിക്കുന്നത് കുടില്‍ വ്യവസായവും വന്‍ വ്യവസായവും ആണ് ഇന്ത്യയില്‍. അനേകം മനുഷ്യപ്രാണികള്‍ അന്നം തേടുന്ന തൊഴില്‍ മേഖലയാണത്.

ഒരു കാര്യത്തിനു വേണ്ടിയും സഹജീവികളെ കൊല്ലുകയോ ഉപദ്രവിക്കുകയോ ചെയ്യില്ല / ചെയ്യാന്‍ പാടില്ല എന്ന പൂര്‍ണ അഹിംസാതത്വം പാലിക്കപ്പെടുകയാണെങ്കില്‍ മാത്രമേ ദേവപ്രീതിക്കായി ബലി നല്‍കുന്നത് നിരോധിക്കാനാവൂ. ബലിനല്‍കപ്പെടുന്ന മൃഗങ്ങളുടെ മാംസം കൂടുതല്‍ ആരോഗ്യ ദായിയാണ്. ഹോര്‍മോണ്‍ കുത്തിവെച്ചും മറ്റും ഇറച്ചി ഉല്‍പാദനം നടത്താത്ത നാടന്‍ കോഴികളാണ് ബലി നല്‍കപ്പെടുക എന്നും ഓര്‍ക്കണം !

ഇതൊക്കെ പറയുന്നത് മാംസാഹാരം പ്രോത്സാഹിപ്പിക്കാനോ മൃഗബലി ന്യായീകരിക്കാനോ അല്ല. പരിഷ്കൃതര്‍ എന്ന ഹുങ്കുള്ള ആധുനികരാണ് പരിസ്ഥിതിക്ക് ഏറ്റവും ദോഷം വരുത്തിയിട്ടുള്ളത്. സഹജീവികളെ ഉപഭോഗ വസ്തുക്കളായി കണ്ട് കൃത്രിമ സാഹചര്യങ്ങളില്‍ അവയെപ്പോറ്റുന്നതും അവന്‍ തന്നെ. പതുക്കെയാണെങ്കിലും കേവലസ്നേഹത്തിലേക്ക് നമ്മള്‍ നടന്നടുക്കേണ്ടതുണ്ട്.

പലയി‍ടങ്ങളിലും നരബലി നടന്നിട്ടുണ്ട്. ഇപ്പോഴും അത്തരം വാര്‍ത്തകള്‍ പത്രത്താളുകളില്‍ ചോരചിന്തിപ്പിടയാറുണ്ട്. നിയമം കര്‍ശനമായപ്പോള്‍ മനുഷ്യനുപപകരം മൃഗങ്ങള്‍ ബലിക്കല്ലില്‍ തലയറഞ്ഞ് ജീവന്‍ വെടിയാന്‍ തുടങ്ങി. മൃഗബലി സാദ്ധ്യമല്ലാതായപ്പോള്‍ കോഴികള്‍ പകരക്കാരായി. അതും
സാദ്ധ്യല്ലെങ്കിലല്‍ ചക്കയോ കുമ്പളങ്ങയോ മൃഗമാണെന്നു കരുതി ബലിയര്‍പ്പിക്കും. ഏതായാലും ബലി , ബലിക്കല്ല് , ബലിമൃഗം എന്നിങ്ങനെയുള്ള കല്പനകളുടെ മൃഗയാ വിനോദത്തില്‍ തന്നെയാണ് സമുഹത്തിന്റെ കണ്ണ്. ചക്കയില്‍ നിന്ന് ബലി തിരിച്ചു നടക്കില്ല എന്ന് സമാധാനിക്കാം.

No comments:

Post a Comment